വ്യാപാർ 2022 ന് സമാപനം; 2417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകൾ

കൊച്ചി: വ്യാപാര്‍ 2022 ല്‍ നടന്ന വിവിധ ബിടുബി മീറ്റുകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ ത്രിദിന പ്രദര്‍ശന മേളയ്ക്ക് സമാപനം. 2417 വ്യാപാര കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രദര്‍ശനമേള വേദിയായി.

വ്യാപാര സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നതിനായി അടുത്തയാഴ്ച വെര്‍ച്വല്‍ മീറ്റുകള്‍ സംഘടിപ്പിക്കും. കൊവിഡ് പ്രതിസന്ധി നേരിട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കിയ മേള സംരംഭകത്വ ലോകത്ത് സാങ്കേതിക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലാണ് മേള ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതില്‍ ഏറ്റവുമധികം വ്യാപാര ഇടപാടുകള്‍ നടന്നത് ഭക്ഷ്യസംസ്കരണത്തിലും ആയുര്‍വേദത്തിലുമാണ്. കൈത്തറി, തുണിത്തരങ്ങള്‍ എന്നിവയാണ് പിറകെ. 331 സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഉണ്ടായിരുന്നത്.

വ്യാപാറിലെ ബി2ബി മീറ്റുകളിലൂടെ 105,19,42,500 രൂപയുടെ ബിസിനസ് സൃഷ്ടിക്കാനാണ് സാഹചര്യമൊരുങ്ങിയത്. എംഎസ്എംഇകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ ശ്രമമെന്ന നിലയിലാണ് വ്യാപാര്‍ 2022 നെ ഏകോപിപ്പിച്ചത്. 324 സെല്ലര്‍മാരില്‍ 15 എണ്ണം സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു.

നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്ത വ്യാപാര്‍ അഖിലേന്ത്യാ വ്യാപാര വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് കണ്‍സോര്‍ഷ്യങ്ങള്‍, ഇ-കൊമേഴ്സ് എക്സിക്യൂട്ടീവുകള്‍, കയറ്റുമതിക്കാര്‍, മുന്‍നിര ഉപഭോക്താക്കള്‍ തുടങ്ങിയവരുടെ ഒത്തുചേരലിന് അവസരമൊരുക്കി.

ബ്രാന്‍ഡഡ് ആയതും അല്ലാത്തതുമായ നിരവധി എംഎസ്എംഇ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യസംസ്കരണം (ഭക്ഷണവും സുഗന്ധവ്യഞ്ജനങ്ങളും), കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ (ഫാഷന്‍ ഡിസൈനും ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളും), റബ്ബര്‍, കയറുല്‍പ്പന്നങ്ങള്‍, ആയുര്‍വേദവും ഹെര്‍ബലും (സൗന്ദര്യവര്‍ധക വസ്തുക്കളും ന്യൂട്രാസ്യൂട്ടിക്കല്‍സും), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കരകൗശല വസ്തുക്കള്‍, കൈത്തറി തുണിത്തരങ്ങള്‍, മുള ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലകള്‍ എന്നിവയായിരുന്നു മേളയിലെ കേന്ദ്രീകൃത മേഖലകള്‍. സമാപന ദിനം മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

331 എക്സിബിഷന്‍ സ്റ്റാളുകളില്‍ 65 എണ്ണവും വനിതാ സംരംഭകരുടേതാണെന്നത് ആഭ്യന്തര ബയേഴ്സിന്‍റെയും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ആഗോള ഇ-കൊമേഴ്സ് ഭീമന്‍മാരുടെയും ശ്രദ്ധയും അഭിനന്ദനവും നേടിയെടുക്കാന്‍ അവസരമൊരുക്കി.

 

വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്

കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ വ്യാപാര്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാജീവിനെ കാത്ത് ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ എക്സിബിഷന്‍ പ്രവേശന കവാടത്തില്‍ ഒരു അതിഥി ഉണ്ടായിരുന്നു. ഒരു റോബോട്ട്.

'നമുക്ക് ഒരു സെല്‍ഫി എടുക്കാം' എന്നു പറഞ്ഞാണ് റോബോട്ട് മന്ത്രിയെ സ്വാഗതം ചെയ്തത്. ക്ലിക്കിന് 30 സെക്കന്‍ഡിനുള്ളില്‍ അതിന്‍റെ പ്രിന്‍റ് നീട്ടിയപ്പോള്‍ മന്ത്രിയും ഒപ്പമുള്ളവരും വിസ്മയം കൂറി. 'ഇത്ര പെട്ടെന്ന്, അതും ഇത്രയും വ്യക്തതയുള്ള പ്രിന്‍റ്' മന്ത്രി അത്ഭുതം മറച്ചുവച്ചില്ല. യന്ത്രമനുഷ്യനൊപ്പമുള്ള സെല്‍ഫി പ്രിന്‍റുമായി മന്ത്രി പ്രദര്‍ശനത്തിലെ മറ്റു സ്റ്റാളുകളിലേക്ക് നടന്നു. മന്ത്രിക്കൊപ്പം റോബോട്ട് സെല്‍ഫിയെടുക്കുന്നത് കൗതുകത്തോടെ കണ്ടുനിന്ന വ്യാപാറിലെ മറ്റു പ്രതിനിധികളും സെല്‍ഫിക്കായി തിരക്കുകൂട്ടി.

ബെംഗളൂരു ആസ്ഥാനമായുള്ള റോബോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യയാണ് നാലടി ഉയരമുള്ള ഈ റോബോട്ടിനെ വികസിപ്പിച്ചത്. പാലിയെന്‍റോളജിക്കല്‍ ഗവേഷണവും നൂതന റോബോട്ടിക് സാങ്കേതികവിദ്യയും മികച്ച കലാവിദ്യകളും സമന്വയിപ്പിക്കുന്നവയാണ് തങ്ങളുടെ റോബോട്ടുകളെന്ന് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്പനിയുടെ സ്ഥാപക സിഇഒ കിഷോര്‍കുമാര്‍ പറഞ്ഞു. മ്യൂസിയങ്ങള്‍, സയന്‍സ് സെന്‍ററുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, എഫ്ഇസികള്‍, മൃഗശാലകള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസ് ലൈനുകള്‍, സ്കൂളുകള്‍, റെസ്റ്റോറന്‍റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയാണ് സാധാരണ ക്ലയന്‍റുകള്‍. പല മേളകളിലെയും ആകര്‍ഷണമാകാന്‍ റോബോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യയിലെ റോബോട്ടുകളെ ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള പ്രിന്‍റര്‍ വഴിയാണ് ചിത്രങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നത്. എക്സിബിഷന്‍ ഹാളിന്‍റെ പ്രവേശന കവാടത്തിലുള്ള റോബോട്ട് വ്യാപാറിന്‍റെ ആദ്യദിവസത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി.

ഉദ്ഘാടന ദിനത്തിലെ ആദ്യത്തെ 100 സെല്‍ഫികള്‍ സൗജന്യമായാണ് നല്‍കിയത്. പിന്നീട് പ്രിന്‍റിന് 20 രൂപ ഈടാക്കി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന വ്യാപാര്‍-2022 പ്രദര്‍ശന മേളയില്‍ സെല്‍ഫി റോബോട്ടിനെ അഭിവാദ്യം ചെയ്യുന്ന നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങിയവര്‍ സമീപം.

 

'വ്യാപാർ 2022' ന് കൊച്ചിയിൽ തുടക്കമായി’

കൊച്ചി: രണ്ടര മാസത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 13,137 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം എത്തിച്ചേരുകയാണെന്ന് നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ എംഎസ്എസ്ഇകള്‍ക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 കൊച്ചി ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2022 നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ ബിപ്പ് സി.ഇ.ഒ. സൂരജ് എസ്., കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്‍റ്  എം.ഖാലിദ് എന്നിവര്‍ സമീപം


എംഎസ്എംഇകളിലൂടെ ഇതുവരെ 982.73 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 30,698 പേര്‍ക്ക് തൊഴില്‍ നല്‍കാനുമായെന്ന് മന്ത്രി പറഞ്ഞു. എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ 1,155 ഇന്‍റേണുകളെ റിക്രൂട്ട് ചെയ്തു. സംസ്ഥാനം അടുത്തിടെ പാസ്സാക്കിയ രണ്ട് നിയമങ്ങള്‍ കേരളത്തില്‍ എംഎസ്എംഇകള്‍ ആരംഭിക്കുന്നത് വേഗത്തിലാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ ഒരു പ്രധാന വ്യാവസായിക ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ വ്യാപാറിന് സാധിക്കും. കൊച്ചി കാക്കനാട്ട് ഒരു സ്ഥിരം എക്സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്‍റര്‍ കിന്‍ഫ്ര ഒരുക്കുകയാണ്. 2023 ഒക്ടോബറില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ എല്ലാ വര്‍ഷവും ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കാനാകും. വെവ്വേറെ മേഖല തിരിച്ചുകൊണ്ടുള്ള ബിടുബി മീറ്റിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷവും തൊഴില്‍സാധ്യതയും വളര്‍ത്താന്‍ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വ്യാപാര്‍ ബയര്‍ സെല്ലര്‍ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2022 ഉദ്ഘാടനം ചെയ്ത നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് സംസാരിക്കുന്നു. കെ ബിപ്പ് സി.ഇ.ഒ സൂരജ് എസ്., കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്‍റ്  എം.ഖാലിദ്, ഫിക്കി ചെയര്‍മാന്‍. ദീപക് എല്‍. അസ്വാനി എന്നിവര്‍ വേദിയില്‍.


സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ വ്യാപാര്‍ സഹായിക്കുമെന്നും ബിസിനസ് പങ്കാളികളുടെ മികച്ച സമീപനത്തിലൂടെ കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായിക സൗഹൃദ അന്തരീക്ഷവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതില്‍ വ്യാപാര്‍ പ്രധാനമാണെന്നും എംഎസ്എംഇകളിലൂടെ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കേരളം ഒരുങ്ങുകയാണെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ ബിപ്പ് സി.ഇ.ഒ സൂരജ് എസ്., ഫിക്കി ചെയര്‍മാന്‍. ദീപക് എല്‍. അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എം.ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2022 ന്റെ കൊച്ചി ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ എക്‌സിബിഷന്‍ സ്റ്റാള്‍ നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ഫിക്കി ചെയര്‍മാന്‍. ദീപക് എല്‍. അസ്വാനി, കെ ബിപ്പ് സി.ഇ.ഒ. സൂരജ് എസ്. തുടങ്ങിയവര്‍ സമീപം.


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടര്‍മാരും ഭാഗമാകുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിടുബി മീറ്റില്‍ പങ്കെടുക്കും. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

എംഎസ്എംഇകളുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കുന്ന മേള, കൊവിഡ് പ്രതിസന്ധി മറികടക്കുന്നതില്‍ രാജ്യത്താകമാനമുള്ള വ്യവസായ സമൂഹത്തിനു മുന്നില്‍ സംസ്ഥാനത്തെ സംരംഭകര്‍ക്ക് മികവ് തെളിയിക്കുന്നതിനും വഴിയൊരുക്കും. വാണിജ്യ സ്ഥാപനങ്ങളിലെ ബയേഴ്സ്, ഓള്‍ ഇന്ത്യ ട്രേഡ-കൊമേഷ്യല്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വാണിജ്യ സംഘങ്ങള്‍, കയറ്റുമതിക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരും 18 വരെ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2022 ലെ എക്‌സിബിഷന്‍ സ്റ്റാള്‍ നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് സന്ദര്‍ശിക്കുന്നു. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങിയവര്‍ സമീപം.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2022 ലെ എക്‌സിബിഷന്‍ സ്റ്റാള്‍ നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് സന്ദര്‍ശിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സമീപം.

 

‘സംരംഭകർക്ക് കൈത്താങ്ങായി രണ്ട് പുതിയ ഓൺലൈൻ പോർട്ടലുകൾ’

സംസ്ഥാനത്തെ സംരംഭകരുടെ പരാതി പരിഹാരത്തിനായും, സ്വകാര്യ ഭൂമികളിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനുളള അനുമതിയ്ക്കായും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പുതിയ ഓൺലൈൻ പോർട്ടലുകൾ നിലവിൽ വന്നു.

സംരംഭകർക്കുണ്ടാകുന്ന ആശങ്കകൾ അകറ്റുവാനും പരാതികൾ പരിഹരിയ്ക്കുവാനുമാണ് ഒന്നാമത്തെ പോർട്ടൽ. 5 കോടി വരെ മുതൽ മുടക്കുളള സംരംഭങ്ങളുടെ പരാതികൾ ജില്ലാതലത്തിലും, ജില്ലാതലത്തിലെ തീർപ്പുകളിന്മേലുളള അപ്പീലുകളും 5 കോടിയ്ക്കുമേൽ മുതൽമുടക്കുളള സംരംഭങ്ങളുടെ പരാതികളും സംസ്ഥാനതല സമിതികളും കേൾക്കും. ഇതിനായുളളതാണ് പരാതിപരിഹാര ഓൺലൈൻ പോർട്ടൽ.

        സംരംഭകർക്കുണ്ടാകുന്ന ആശങ്കകൾ അകറ്റുവാനും പരാതികൾ പരിഹരിയ്ക്കുവാനുമാണ് ഒന്നാമത്തെ പോർട്ടൽ. 5 കോടി വരെ മുതൽ മുടക്കുളള സംരംഭങ്ങളുടെ പരാതികൾ ജില്ലാതലത്തിലും, ജില്ലാതലത്തിലെ തീർപ്പുകളിന്മേലുളള അപ്പീലുകളും 5 കോടിയ്ക്കുമേൽ മുതൽമുടക്കുളള സംരംഭങ്ങളുടെ പരാതികളും സംസ്ഥാനതല സമിതികളും കേൾക്കും. ഇതിനായുളളതാണ് പരാതിപരിഹാര ഓൺലൈൻ പോർട്ടൽ.

പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്തതും വ്യവസായ സൗഹൃദവുമായ സ്വകാര്യ ഭൂമികളിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനുളള അനുമതിയ്ക്കായുളളതാണ് രണ്ടാമത്തെ പോർട്ടൽ. പത്ത് ഏക്കറിൽ കുറയാത്ത ഭൂമിയാണ് ഒരു എസ്റ്റേറ്റിനു വേണ്ടത്. പരമാവധി 3 കോടി രൂപ വരെ സർക്കാർ ധനസഹായവും എസ്റ്റേറ്റുകൾക്കു ലഭിയ്ക്കും. ഇതിന്മേലുളള ഓൺലൈൻ രജിസ്ട്രേഷനും വികസനത്തിനുളള അനുമതി നൽകുന്നതിനുമുളള സംവിധാനമാണ് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോർട്ടൽ.

 

നവസംരംഭകർക്ക് നാല്പതു ലക്ഷം വരെ സബ്സിഡി

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 15  ശതമാമനം വരെ സബ്സിഡിയായി നൽകുന്ന സംരംഭക സഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്! പരമാവധി നാൽപതു ലക്ഷം രൂപ വരെയാണ് ഈ പദ്ധതി വഴി സംരംഭകർക്കു ലഭിയ്ക്കുക.

        ധനകാര്യസ്ഥാപനങ്ങളിൽ നിന്നുളള വായ്പയെടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നിക്ഷേപ സഹായത്തിന്റെ 50 ശതമാനം വരെ സഹായധനമായി ലഭിയ്ക്കും. പരമാവധി 3 ലക്ഷം രൂപയാണ് ഈയിനത്തിൽ ഒരു സംരംഭകന് ലഭിയ്ക്കുന്നത്. നിക്ഷേപ സഹായമായി പൊതു വിഭാഗത്തിന് 15 ശതമാനവും (30 ലക്ഷം വരെ) യുവ സംരംഭകർക്കും എസ്.സി, എസ്.ടി വനിതാ, സംരംഭകർക്കും നിക്ഷേപത്തിന്റെ 25 ശതമാനം (40 ലക്ഷം വരെ) സബ്സിഡിയായി ലഭിയ്ക്കും.   മുൻഗണനാ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കും പിന്നോക്ക ജില്ലകളായ കാസർഗോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുളള സംരംഭകർക്കും 10 ശതമാനം (പരമാവധി 10 ലക്ഷം) അധിക സഹായധനം ലഭിയ്ക്കും. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുളള ഗവേഷണ കേന്ദ്രങ്ങളിൽ നിന്നു സാങ്കേതികവിദ്യ സ്വന്തമാക്കി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി  പത്തുലക്ഷം രൂപയും (10 ശതമാനം) അധിക സഹായമായി നൽകും. സംരംഭങ്ങൾക്കായി വാങ്ങുന്ന ഭൂമി, കെട്ടിടം, ഓഫീസ് യാന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, ജനറേറ്റർ, ഇവയ്ക്കെല്ലാം സഹായധനം ബാധകമാണ് എന്ന പ്രത്യേകതയും ഈ പദ്ധതിയിലുണ്ട്.